2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച

പൊരിവെയിലത്ത് അടച്ചിട്ട കാറില്‍ രണ്ടുവയസുകാരന്‍ വീര്‍പ്പുമുട്ടി മരിച്ചു

മസ്‌കത്ത്: പൊരിവെയിലത്ത് അടച്ചിട്ട കാറില്‍ രണ്ടുവയസുകാരന്‍ വീര്‍പ്പുമുട്ടി മരിച്ചു. കാറില്‍ കഞ്ഞുള്ളത് ഓര്‍ക്കാതെ പിതാവും അഞ്ചുവയസുകാരന്‍ മകനും കാര്‍ പൂട്ടി, എ.സി. ഓഫാക്കി പോവുകയായിരുന്നു. നാലുമണിക്കൂര്‍ കഴിഞ്ഞ തിരിച്ചുവന്ന് നോക്കിയപ്പോഴാണ് കുഞ്ഞ് വാഹനത്തിനകത്ത് ശ്വാസംമുട്ടി മരിച്ചത് കണ്ടെത്തിയത്.
രണ്ടുവയസുകാരന്‍ കുഞ്ഞിനെ കാറിന്റെ പിന്‍സീറ്റില്‍ ഇരുത്തിയിരിക്കുകയായിരുന്നു. മുന്‍സീറ്റിലുണ്ടായിരുന്ന മൂത്ത മകനും പിതാവും ഇതു ശ്രദ്ധിക്കാതെ കാറിന്റെ വാതിലും ഗ്ലാസുമെല്ലാം അടച്ച് പോവുകയായിരുന്നു.

ഉച്ചക്ക് ഒന്നരയോടെയാണ് ഇവര്‍ കാര്‍ നിര്‍ത്തിയിട്ടത്. മൂത്ത മകനെയാണ് പിതാവ് കാര്‍ പൂട്ടാനായി ഏല്‍പിച്ചത്. കുഞ്ഞിന്റെ കാര്യം ഇവര്‍ രണ്ടുപേരും ഓര്‍ത്തതേയില്ല. പിന്നീട് നാലുമണിക്കൂറിന് ശേഷം എത്തിയപ്പോഴാണ് കുഞ്ഞ് നിശ്ചലനായി കാറിന് പിറകിലെ സീറ്റിലിരിക്കുന്നത് കണ്ട്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഒമാനിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വേനലില്‍ ഇത്തരം സംഭവങ്ങള്‍ ആദ്യമായല്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് ചൂണ്ടിക്കാട്ടുന്നു.

കടുത്തചൂടില്‍ വാഹനത്തില്‍ കുടുങ്ങിപോകുന്നവര്‍ വിയര്‍ത്ത് നിര്‍ജലീകരണം സംഭവിച്ചും ശ്വാസംകിട്ടാതെയുമാണ് മരണത്തിന് കീഴടങ്ങുന്നത്.

കുട്ടികളെ വാഹനത്തിലിരുത്തി പോകുന്ന മാതാപിതാക്കള്‍ കടുത്ത ജാഗ്രതപാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ